Thursday, 7 October 2010

വിന്‍ഡോസ്‌ സ്ലേറ്റ്‌ ക്രിസ്‌തുമസ്സിനെത്തും

ഐപാഡില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ മൈക്രോസോഫ്‌റ്റിന്റെ ബദലായ വിന്‍ഡോസ്‌ സ്ലേറ്റ്‌ ഈ ക്രസ്‌തുമസ്സ്‌ കാലത്തു തന്നെ വിപണിയിലെത്തും. ഇതു സംബന്ധിച്ച സൂചന മൈക്രോസോഫ്‌റ്റ്‌ സി ഇ ഒ സ്റ്റീവ്‌ ബാമര്‍ തന്നെയാണ്‌ കഴിഞ്ഞദിവസം നല്‍കിയത്‌. ഒക്ടോബര്‍ 11ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നടക്കുന്ന വിന്‍ഡോസ്‌ ഫോണ്‍ സംബന്ധിച്ച മാധ്യമ സമ്മേളനത്തില്‍ ഇത്‌ പ്രദര്‍ശിപ്പിച്ചേക്കുമെന്ന്‌ സാങ്കേതിക ബ്ലോഗുകളും മറ്റും സൂചന നല്‍കുന്നു. ആപ്പിള്‍ ഐപാഡ്‌ അവതരിപ്പിച്ചതുമുതല്‍ക്കുതന്നെ ഈ മേഖല സംബന്ധിച്ച്‌ മൈക്രോസോഫ്‌റ്റിന്‌ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. എന്നല്‍ ഇക്കൊല്ലം ആദ്യം തന്നെ വിന്‍ഡോസ്‌7 അടിസ്ഥാനമാക്കിയുള്ള സ്ലേറ്റ്‌ എത്തുമെന്ന്‌ പ്രചരിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ പുറത്തിറക്കി ആദ്യത്തെ 80ദിവസംകൊണ്ടുതന്നെ ആപ്പിള്‍ ഐപാഡ്‌ 3ദശലക്ഷം യൂണിറ്റുകള്‍ വിറ്റതോടെയാണ്‌ മൈക്രോസോഫ്‌റ്റ്‌ ഉണര്‍ന്നത്‌. ഇപ്പോഴാകട്ടെ നാലുമാസം കൊണ്ട്‌ 4.5ദശലക്ഷം ഐപാഡാണ്‌ ആപ്പിള്‍ ശരാശരി വില്‍ക്കുന്നത്‌.വിവിധതരത്തിലുള്ള ടാബ്‌ലെറ്റ്‌ കമ്പ്യൂട്ടര്‍ പദ്ധതികളാണ്‌ തങ്ങള്‍ക്കുള്ളതെന്നാണ്‌ ഇക്കൊല്ലം ആദ്യം മൈക്രോസോഫ്‌റ്റ്‌ ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ്‌ പറഞ്ഞിരുന്നത്‌. അതേസമയം ഐപാഡ്‌ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ മൈക്രോസോഫ്‌റ്റിന്റെ കൊറിയര്‍ പദ്ധതി റദ്ദാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇരട്ട സ്‌ക്രീനും മറ്റുനിരവധി സവിശേഷതകളുമുള്ള ടാബ്‌ലെറ്റ്‌ പദ്ധതിയായിരുന്നു അത്‌.ഐപാഡിനു ചുട്ടമറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ മൈക്രോസോഫ്‌റ്റ്‌ നടത്തിയിരുന്നത്‌. നൊട്ട്‌ബുക്ക്‌ വില്‍പനയില്‍ ഒരു കുതിച്ചു ചാട്ടമുണ്ടായപ്പോള്‍ ഐപാഡ്‌ വിന്‍ഡോസിന്റെ വില്‍പനയെ പതുക്കെ വിഴുങ്ങുന്നത്‌ മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഈ 11ന്‌ നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ സ്ലേറ്റ്‌ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന്‌ കരുതുന്നത്‌.