Thursday, 3 April 2008

ആപ്പിളിന്റെ ഐപോഡ്‌ ടച്ച്‌


വാര്‍ത്തകളില്‍ ഏറെ ഇടം നേടി ഒരു സംഭവമായിത്തന്നെ വിപണി കീഴടക്കിയ ആപ്പിളിന്റെ ഐഫോണ്‍ നമ്മുടെ വിപണിയില്‍ ഇതുവരെ എത്തിയില്ലെങ്കിലും, ആപ്പിള്‍ പുറത്തിറക്കിയ ഐപോഡ്‌ ടച്ച്‌ വിപണിയില്‍ ലഭ്യമായിക്കഴിഞ്ഞു. ഐഫോണിലുള്ള നിരവധി സവിശേഷതകള്‍ ഐപോഡ്‌ ടച്ചിലും കാണാമെന്നത്‌ ഹൈ എന്‍ഡ്‌ ഐപോഡ്‌ അന്വേഷിക്കുന്നവര്‍ക്ക്‌ ഐപോഡ്‌ ടച്ചിനെ
ഹരമാക്കുന്നു. ഐഫോണുമായി ഒത്തുനോക്കുമ്പോള്‍(ഫോണ്‍ എന്നത്‌ മാറ്റി നിര്‍ത്തിയാല്‍) ഏറെ സമാനതകള്‍ ഐപോഡ്‌ ടച്ചില്‍ കാണാം. ഇതും ഐപോഡ്‌ ടച്ചിനെ ആരാധകരുടെ ഇഷ്ട ഐപോഡാക്കി മാറ്റുകയാണ്‌.
ആപ്പിള്‍ ഇന്‍കോര്‍പറേഷന്റെ വൈഫൈ മൊബൈല്‍ പ്ലാറ്റ്‌ഫോമുള്ള പോര്‍ട്ടബിള്‍ മീഡിയാ പ്ലെയറാണ്‌ ഐപോഡ്‌ ടച്ച്‌. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ഈ മള്‍ട്ടി ടച്ച്‌ ഐപോഡ്‌ 8, 16, 32ജി.ബി. ഫ്‌ളാഷ്‌ മെമ്മറികളിലാണ്‌ ഇപ്പോള്‍ ലഭ്യമാകുന്നത്‌. സഫാരി വെബ്‌ ബ്രൗസര്‍ അടങ്ങിയ ഈ ഐപോഡ്‌ ഐട്യൂണ്‍ സ്‌റ്റോറുമായി വയര്‍ലെസ്സ്‌ ബന്ധം സാധ്യമാക്കുന്ന ആദ്യത്തെതാണ്‌.
ഐഫോണിലുള്ള മള്‍ട്ടി്‌ ടച്ച്‌ ഇന്റര്‍ഫേസ്‌ തന്നെയാണ്‌ ഐപോഡ്‌ ടച്ചിലുമുള്ളത്‌. എങ്കിലും ഐഫോണിനെക്കാള്‍ ഭാരവും വലിപ്പവും കുറഞ്ഞതാണ്‌ ഐപോഡ്‌ ടച്ച്‌. രണ്ടും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെങ്കിലും ഇതൊരു ഫോണല്ല എന്നതാണ്‌ സത്യം. ഒപ്പം, ഇന്റേണല്‍ സ്‌പീക്കറുകള്‍,ക്യാമറ, ശബ്ദം നിയന്ത്രിക്കാനുള്ള ഫിസിക്കല്‍ ബട്ടണുകള്‍, ബ്ലൂടൂത്ത്‌ സംവിധാനം എന്നിവയുമില്ല. അതേസമയം വൈഫൈ സംവിധാനം ഇതിലുണ്ട്‌്‌.
3.5 ഇഞ്ച്‌ വൈഡ്‌ സ്‌ക്രീന്‍ ഡിസ്‌പ്ലെയാണിതിന്റെത്‌. 8 ജി.ബിയിലാണെങ്കില്‍ 1750 പാട്ടുകളും 16 ജി.ബി യിലാണെങ്കില്‍ 3500 പാട്ടുകളും ഉള്‍ക്കൊള്ളിക്കാം.അതോടൊപ്പം ഫോട്ടോ, വീഡിയോ തുടങ്ങിയവയും ഇതില്‍ സൂക്ഷിക്കാം. ജെ.പി.ഇ.ജി, ബി.എം.പി, ജി.ഐ.എഫ്‌, ടി.ഐ.എഫ്‌.എഫ്‌, പി.എസ്‌.ഡി, പി.എന്‍.ജി ഫോര്‍മാറ്റുകളിലുള്ള ഫോട്ടകളായിരിക്കും ഇത്‌ സപ്പോര്‍ട്ട്‌ ചെയ്യുക.120 ഗ്രാം മാത്രം ഭാരമുള്ള ഐപോഡ്‌ ടച്ചില്‍ മ്യൂസിക്‌ പ്ലേബാക്കില്‍ 22 മണിക്കൂറും വീഡിയോ പ്ലേബാക്കില്‍ 5 മണിക്കൂറും ബാറ്ററി ചാര്‍ജ്‌ ലഭിക്കുമെന്നാണ്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌.
8 ജി.ബി മെമ്മറിയുള്ള ഐപോഡ്‌ ടച്ചിന്‌ കൊച്ചിയിലെ വില 17700 രൂപയാണ്‌. 23600 രൂപ നല്‍കിയാല്‍ 16 ജി.ബിയും 29300 രൂപ നല്‍കിയാല്‍ 32 ജി.ബിയും വാങ്ങാനാകും. ഇയര്‍ഫോണ്‍സ്‌്‌, യു.എസ്‌.ബി കേബിള്‍, ഡോക്ക്‌ അഡാപ്‌റ്റര്‍, പോളിഷിങ്‌ തുണി, സ്‌റ്റാന്‍ഡ്‌ എന്നിവ ഇതിനോടൊപ്പം ഉണ്ടാകും.

No comments: