Sunday, 19 December 2010

ക്രോം ഓ എസ്സിനെതിരെ സ്റ്റാള്‍മാനും

ഗൂഗിള്‍ ആഡ്‌സെന്‍സിന്റെ ഉപജ്ഞാതാവും ജി-മെയില്‍ ഡെവലപ്പര്‍മാരില്‍ പ്രമുഖനുമായ പോള്‍ ബുച്ചീറ്റ് ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മരണം പ്രവചിച്ചതിനു പിന്നാലെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ റിച്ചാഡ് സ്റ്റാള്‍മാനും ക്രോം ഓ എസ്സിനെതിരെ രംഗത്ത്. കഌഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ശുദ്ധ മണ്ടത്തരം എന്നാണ് സ്റ്റാള്‍മാന്‍ അവകാശപ്പെടുന്നത്. ഉപയോക്താവിന്റെ എല്ലാ അവകാശങ്ങളെയും നഷ്ടപ്പെടുത്തുന്ന അലസ കമ്പ്യൂട്ടിങ്ങിനു വഴിവയ്ക്കുന്നതാണ് ക്രോം ഓ എസ്സ് എന്നും സ്റ്റാള്‍മാന്‍ പറയുന്നു. പരമ്പരാഗത കമ്പ്യൂട്ടിങ് സമ്പ്രദായങ്ങള്‍ക്കു പകരം, ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ എല്ലാ വിവരങ്ങളെയും ക്ലൗഡിലേക്ക് മാറ്റുകയാണ് എല്ലാ ആപ്ലിക്കേഷനുകളും ബ്രൗസറിലൂടെ പ്രവര്‍ത്തിക്കുന്ന ക്രോം ചെയ്യുന്നതെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കപ്പെടുമ്പോള്‍ ഒരാളുടെ കമ്പ്യൂട്ടറിലെ വിവരങ്ങളെല്ലാം ബുദ്ധിപരമായ നീക്കത്തിലൂടെ മറ്റൊരാള്‍ക്ക് നിയന്തിക്കാനാകുമെന്നും സ്റ്റാള്‍മാന്‍ പറയുന്നു. 'നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്വകാര്യ വിവരങ്ങള്‍, അണ്ടനും അടകോടനും നിയന്ത്രിക്കുന്നതും നിങ്ങള്‍ക്കായി കമ്പ്യൂട്ടിംഗ്് നടത്തുന്നതും' നല്ലതാണോ എന്നാണ് റിച്ചാഡ് സ്റ്റാള്‍മാന്‍ ചെദിക്കുന്നത്. അമേരിക്കയില്‍ നിലവിലുള്ളൊരു നിയമം ചൂണ്ടിക്കാട്ടിയും സ്റ്റാള്‍മാന്‍ ക്രോം ഓ എസ്സിനെ ആക്രമിക്കുന്നുണ്ട്. അമേരിക്കയില്‍ നിലവിലുള്ള നിയമമനുസരിച്ച് ഒരാളുടെ സ്വകാര്യ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പോലീസിന് പരിശോധിക്കണെമങ്കില്‍ വാറണ്ട് ആവശ്യമാണ്. എന്നാല്‍ ഒരു കമ്പനിയിലെ കമ്പ്യൂട്ടറില്‍ അവിടുത്തെ ജീവനക്കാരന്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ പോലീസിന് പരിശോധിക്കാന്‍ വാറണ്ടിന്റെ ആവശ്യവുമില്ല. ഇത്തരം ഒരു പ്രശ്‌നവും ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ഉണ്ടെന്നും സ്റ്റാള്‍മാന്‍ അഭിപ്രായപ്പെടുന്നു. എന്നാള്‍ സംവാദങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഗൂഗിള്‍ പറയുന്നത് ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ക്ക് ഒട്ടും സ്വകാര്യത നഷ്ടമാകില്ലെന്നും അവയുടെ നിയന്ത്രണം അവര്‍ക്കു തന്നയായിരിക്കുമെന്നുമാണ്. അതേസമയം, പോള്‍ ബുച്ചീറ്റിന്റെ അഭിപ്രായം മറ്റൊന്നാണ്.അടുത്ത ഒരു കൊല്ലത്തിനപ്പുറം ക്രോം ഓ എസ്സിന് ആയുസ്സില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അല്ലെങ്കില്‍ ക്രോം ഓ എസ്സ് ആന്‍ഡ്രോയിഡുമായി ലയിക്കുമെന്നും അദ്ദേഹം പറയുന്നു. ട്വി്‌ററിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോള്‍ ബുച്ചീറ്റിന്റെ ഫ്രണ്ട് ഫീഡ് അക്കൗണ്ടിലാണ് ഇത്തരത്തിലൊരു അഭിപ്രായം അദ്ദേഹം കുറിച്ചിട്ടത്. ക്രോം ഓ എസ്സ് ആന്‍ഡ്രോയിഡുമായി ലയിക്കുകയാണെങ്കില്‍ കൂടുതല്‍ കരുത്തോടെ ആന്‍ഡ്രോയിഡിന് മത്സര രംഗത്ത് പിടിച്ചു നില്‍ക്കാനാവുമെന്നും ബുച്ചീറ്റ് പറയുന്നു. പോള്‍ ബുച്ചീറ്റിന്റെയും റിച്ചാഡ് സ്റ്റാള്‍മാന്റെയും അഭിപ്രായങ്ങള്‍ ഇത്തരത്തില്‍ പുറത്തു വന്നതോടെ ഇന്റര്‍നെറ്റിലെ സാങ്കേതികലോകത്ത് അത് പുതിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്.

No comments: